വിൻഡീസിന് ഇതൊരു പാഠം

  • 5 years ago
ഹൈദരാബാദ് ട്വന്റി20യിൽ ഇന്ത്യയ്‌ക്കെതിരെ ‘സിക്സ് മഴ’ പെയ്യിച്ച് വിൻഡീസ് കൂറ്റൻ സ്കോർ കുറിക്കുമ്പോൾ ഗ്യാലറി നിശബ്ദമായിരുന്നു. ഇന്ത്യൻ ആരാധകർ ആശങ്കയിലായിരുന്നു. പക്ഷേ, അവരുടെ പ്രതീക്ഷ വിരാട് കോഹ്ലിയെന്ന റൺ മെഷീനിലായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റിൻഡീസ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ നേടിയ 207 എന്ന റൺസ് അത്ര ചെറുതായിരുന്നില്ല.

ഇത്രയും കൂറ്റൻ സ്കോർ പിന്തുടർന്ന് പിടിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ച് ഒരു വെല്ലുവിളി തന്നെയായിരുന്നു. പ്രത്യേകിച്ചും ട്വിന്റി 20യിൽ ഇത്രയും വലിയ സ്കോർ ഇന്ത്യ പിന്തുടർന്നിട്ടില്ലെന്നിരിക്കെ. പക്ഷേ, ഇന്ത്യയ്ക്ക് കോഹ്ലിയെന്ന മനുഷ്യനുണ്ടായിരുന്നു. അസാധ്യമായത് സാധ്യമാക്കുക എന്നത് കോഹ്ലിക്ക് ശീലമാണല്ലോ. എട്ടു പന്തും ആറു വിക്കറ്റും ബാക്കിനിർത്തി ഇന്ത്യ വിജയലക്ഷ്യം മറികടന്നപ്പോൾ അക്ഷരാർത്ഥത്തിൽ ഇന്ത്യ ആവേശഭരിതരായിരുന്നു. അത്രമേൽ മികച്ചതും അമ്പരപ്പിക്കുന്നതുമായ മത്സരമായിരുന്നു.

വിൻഡീസിനെതിരെ ലോകേഷ് രാഹുൽ പുറത്തായ ശേഷമായിരുന്നു കോലിയുടെ ശത്രുസംഹാരം ആരംഭിച്ചത്. 35 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതമാണ് അർധസെഞ്ചുറി പൂർത്തിയാക്കി. ഇതോടെ രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ തവണ 50 കടക്കുന്ന താരമെന്ന നേട്ടം കോലി ഒറ്റയ്ക്ക് സ്വന്തമാക്കി. ഇതുവരെ രോഹിത് ശർമയ്ക്കൊപ്പമായിരുന്നു താരം. തകർത്തടിച്ച് മുന്നേറിയ കോലി ഒടുവിൽ എട്ടു പന്തു ബാക്കിനിർത്തി ഇന്ത്യയെ വിജയത്തിലെത്തിച്ചു.