ഇനി ഹജ്ജ് വേളയില്‍ മൊബൈല്‍ ഉപയോഗം വേണ്ട

  • 7 years ago
Selfies Prohibited During Hajj-Umra
ഹജ്ജ്-ഉംറ കര്‍മങ്ങള്‍ക്കിടയില്‍ സെല്‍ഫിയും ഫോട്ടോയും എടുക്കുന്നതിനുള്ള നിയന്ത്രം കൂടുതല്‍ ശക്തമാക്കാന്‍ സൗദി അധികൃതര്‍ തീരുമാനിച്ചു. ഹജ്ജ് കര്‍മങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് മക്കയിലെ മസ്ജിദുല്‍ ഹറമിന്നും മദീനയിലെ മസ്ജിദുന്നബവിക്കും അകത്ത് വെച്ച് സെല്‍ഫിയും ഫോട്ടോയും എടുക്കുന്നതിന് വിലക്കേര്‍പ്പെടുത്താനാണ് ഇരു പള്ളികളുടെയും കാര്യങ്ങളുടെ ചുമതലയുള്ള ജനറല്‍ പ്രസിഡന്‍സിയുടെ തീരുമാനം. ഇനി സെല്‍ഫിയെടുത്തേ തീരൂ എന്ന് വാശിയുള്ളവര്‍ മുന്‍കൂര്‍ അനുമതിക്ക് അപേക്ഷ നല്‍കണം. നിബന്ധനകള്‍ക്ക് വിധേയമായി മാത്രം അവര്‍ക്ക് അനുവാദം ലഭിക്കും. സെല്‍ഫിയിലും ഫോട്ടോയിലും അഭിരമിക്കുന്നതിന് പകരം ആരാധനാകര്‍മങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നതാണ് അധികൃതര്‍ ഇതിലൂടെ നല്‍കാനുദ്ദേശിക്കുന്ന സന്ദേശമെന്ന് ഗ്രാന്റ് മോസ്‌ക് സര്‍വീസസ് അസിസ്റ്റന്റ് അണ്ടര്‍ ഡെപ്യൂട്ടി മശ്ഹൂര്‍ അല്‍ മുന്‍ഇമി പറഞ്ഞു. പലരും ഹജ്ജിന്റെ കര്‍മങ്ങളില്‍ ശ്രദ്ധിക്കുന്നതിന് പകരം ഏറ്റവും നല്ല സെല്‍ഫി പോയിന്റുകള്‍ തെരയുന്ന തിരക്കിലാണെന്നും ഇത് മറ്റുള്ളവര്‍ക്ക് വലിയ തടസ്സം സൃഷ്ടിക്കുന്നതായും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അതിയ്യ അല്‍ യൂസുഫി പറഞ്ഞു. കഅബയെ പ്രദക്ഷിണം ചെയ്യുന്ന തവാഫ് കര്‍മം തുടങ്ങുന്ന സ്ഥലത്ത് വെച്ചാണ് പലരും സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നത്. ഇത് വലിയ ദുരന്തത്തിന് കാരണമാവും. കാരണം ലക്ഷക്കണക്കിനാളുകള്‍ ഒന്നിച്ച് കഅബയെ പ്രദക്ഷിണം ചെയ്യുമ്പോള്‍ അതിന്റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കുകയെന്നത് വളരെ പ്രധാനമാണ്. വേഗത്തിലുള്ള നടത്തത്തിനിടയില്‍ ആരെങ്കിയും സെല്‍ഫിയെടുക്കാനായി നിന്നാല്‍ മറ്റുള്ളവര്‍ തടഞ്ഞുവീഴാനുള്ള സാധ്യതയേറെയാണ്.